Monday, December 29, 2008

തുരുമ്പുപിടിക്കുന്ന തലവേദന.

ക്യാന്റോലിം ബീച്ച് (Candolim Beach) ഗോവ. പൊതുവേ തിരക്കുള്ള കലാന്‍‌ഗുട്ട് (Calangute) ബീച്ചിനും സിന്‍‌ക്വയറിം (Sinquerim Beach) ബീച്ചിനും ഇടയിലുള്ള തിരക്കു കുറഞ്ഞ തീരമാണ് ക്യാന്റോലിം. ഇടതുവശത്തേക്ക് നോക്കിയാല്‍ അഗ്വാഡ ഫോര്‍ട്ടിന്റെ നല്ലൊരു "വ്യൂ" ഈ ബീച്ചില്‍ നിന്നുമുണ്ട്. ടൂറിസം മാപ്പിലും സന്ദര്‍ശകരുടെ ചുണ്ടിലും "പീസ് ഫുള്‍" എന്ന പേരു കിട്ടിയ അപൂര്‍വ്വം ചില ഗോവന്‍ തിരങ്ങളില്‍ ഒന്ന്.

ക്യാന്റോലിമിലെ ഒരു ഷാക്കിലിരുന്ന് തണുക്കാത്ത ബിയറും ഗോവന്‍ സ്പെഷ്യല്‍ ബ്രഡഡ് അയില ഫ്രൈയും കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുടക്കിയത് ഈ കാഴ്ചയിലാണ്. അതിനെ പിന്‍‌പറ്റി ക്യാമറയില്‍ ഉടക്കിയ ഈ ഈ ചിത്രത്തില്‍ എന്താണിത്ര എന്ന് അതിശയത്തോടെ നോക്കും മുന്‍പ് അറിയുക. ഇതൊരു പോര്‍ട്ട് അല്ല. വെസ്റ്റ് കോസ്റ്റ് ഏരിയായിലെ മര്‍മുഗോവയിലാണ് ഗോവയിലെ പോര്‍ട്ട്. കപ്പലുകള്‍ പുറം കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന കാഴ്ചയും ഇവിടെ ഇരുന്നാലും നമുക്കു കാണാം. എന്നാല്‍ ഈ ചിത്രത്തില്‍ കരയോടു ചേര്‍ന്ന്, വളരെ അടുത്തു കിടക്കുന്നതും ഒരു കപ്പല്‍ തന്നെ. അതാണ് "എം വി (മര്‍ച്ചന്റ് വെസ്സല്‍) റിവര്‍ പ്രിണ്‍സസ്സ്". 240 മീറ്റര്‍ (787 അടി) നീളമുള്ള ലോഹമണ്ണ് (ore) ക്യാരിയറാണ് ഈ കപ്പല്‍. സാല്‍ഗോകര്‍ മൈനിങ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്‍. പൊതുവേ തീരത്തിനു ആഴം കുറവായ ഗോവയില്‍ നല്ല നീന്തല്‍കാര്‍ക്ക് 'വെള്ളത്തില്‍ നടന്ന് “ പോകാവുന്ന ദൂരത്തില്‍ "നങ്കൂരമിട്ട്" കിടക്കുന്ന ഈ റിവര്‍ പ്രിണ്‍സസ്സ് ഇന്നും ഗോവന്‍ സര്‍ക്കാരിനൊരു തലവേദനയാണ്.

2000 ജൂണിലാണ് കാന്റോലിം ബീച്ചില്‍ സിന്‍‌ക്വയറിം ബീച്ചിനോട് ചേര്‍ന്ന് റിവര്‍ പ്രിണ്‍സ് "നിര്‍ബന്ധിത" നങ്കൂരമിട്ടത്. അതിനിപ്പുറത്തേക്ക് കരയില്‍ കയറി നങ്കൂരം ഉറപ്പിക്കാന്‍ തീരത്തെ മണല്‍ അനുവദിച്ചില്ല എന്നതുകൊണ്ട് അവള്‍ അവിടെ "സ്റ്റക്ക്" ആയി നിന്നു. 2000 ജൂണിലെ ഒരു മഴക്കാല രാത്രിയില്‍ തീരത്തടിച്ച അതി ഭയങ്കര കാറ്റിലാണ് പുറം കടലില്‍ കിടന്ന അവള്‍ തീരത്തേക്ക് നീങ്ങിയതും മണലില്‍ കാല്‍ കുരുങ്ങി പോയതും.

കഴിഞ്ഞ 8 വര്‍ഷമായി ഗോവന്‍ സര്‍ക്കാരും ലോക്കല്‍ അതോറിറ്റീസും തീരത്തു തലകുത്തി മറിഞ്ഞ് ശ്രമിക്കുന്നു, മണലില്‍ പൂണ്ടുപോയ ഇതിനെ മുറിക്കാതെ "ഊരിയെടുക്കാന്‍"‍. പക്ഷെ ശ്രമങ്ങള്‍ എല്ലാം റിവര്‍ പ്രിണ്‍സസ്സിനൊപ്പം തുരുമ്പുപിടിക്കുന്ന കാഴ്ചയാണ് ഗോവന്‍ തീരം കണ്ടത്. നീന്തലുകാര്‍ക്കും തീരത്തിനും ഭീഷണിമാത്രമല്ല ഉപേക്ഷിക്കപ്പെട്ട ഈ പാവം കപ്പല്‍ ഉയര്‍ത്തുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരുപാടാണ്. കഴിഞ്ഞ 7 വര്‍ഷത്തോളമായി ഈ നൌക ഇവിടെ കിടന്നു തുരുമ്പിക്കുന്നു. തുരുമ്പിച്ച ഇരുമ്പു തീരത്തടിയുന്നു. അതിന്റെ കൂര്‍ത്ത മുനകള്‍ മണ്ണില്‍ ചേര്‍ന്നു കിടക്കുന്നു. ഇതിന്റെ കിടപ്പ് കാലാകാലമായി തീരത്തിന്റെ ടോപ്പോഗ്രഫി തന്നെ മാറ്റുന്നു. ഈ നൌകയ്ക്കു ചുറ്റുമുള്ള തിരയുടെ നീക്കങ്ങള്‍ തീരത്തെ മാത്രമല്ല കടല്‍ വെള്ളത്തിന്റെ ഒഴുക്കിനേയും ബാധിക്കുന്നു. കടല്‍ സ്വയം ചെയ്യുന്ന മാലിന്യ നിര്‍മാര്‍ജ്ജനത്തെ ഈ നൌകയ്ക്കു ചുറ്റും അടിഞ്ഞുകൂടിയ മണല്‍ തടയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു, സിങ്ക്വയറിം - ക്യാന്റൊലിം ബീച്ചുകളുടെ തകര്‍ച്ചയിലേക്കാണ് ഇത് നയിക്കുന്നത് എന്ന്.

ഇത് ഇവിടെ ഇനിയും കുരുങ്ങിക്കിടന്നാല്‍ ഉണ്ടാകുന്ന ഇക്കോ-ടോക്സിക്കോളജിക്കല്‍എഫക്ട്സിനെ കുറിച്ച് ആശങ്കകളും ചര്‍ച്ചകളും പലഫോറമുകളിലും നടക്കുന്നു. കപ്പല്‍ തീരത്തുനിന്നും മാറ്റിയില്ലെങ്കില്‍ അത് ഈ തീരത്തിന്റെ മോര്‍ഫോളജിയെ ബാധിക്കും എന്നും അങ്ങനെ ഉണ്ടായാല്‍ ലോക്കല്‍ ഫിഷിങ്ങിനെ അതു ബാധിക്കും എന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ സൈറ്റില്‍, Environment International, vol.32 നെ ഉദ്ദരിച്ച് പറയുന്നു. ടൂറിസവും മത്സ്യബന്ധനവും കൊണ്ടു ജീവിക്കുന്ന തീരദേശവാസികള്‍ക്ക് ഈ കപ്പലും ഇതുണ്ടാക്കുന്ന ഭീകരാവസ്ഥയും ഒരു പേടിസ്വപ്നമാണ്.

കാലവും ഉപ്പും കാറ്റും കടല്‍ ക്ഷോഭവും ഒക്കെ ചേര്‍ന്ന് റിവര്‍ പ്രിണ്‍സസ്സിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാക്കിയിരിക്കുകയാണ്. കപ്പലിന്റെ "റീ ഫ്ലോട്ടിങ് & റ്റോവിങ്" എന്നത് ഒരു നടക്കാസ്വപ്നമായി മാറുകയാണ്. ഒട്ടനവധി രക്ഷാ പ്രവര്‍ത്തകര്‍ "ദേ ഇപ്പ ശരിയാക്കിത്തരാം..!" എന്നു പറഞ്ഞു പണിതു തുടങ്ങി എങ്കിലും ഒന്നും ഫലവത്തായില്ല. കപ്പലിന്റെ അവസ്ഥയെ കൂടുതല്‍ ബോറാക്കാനല്ലാതെ ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. ഇതിനു മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ആരും തന്നെ ഇങ്ങനെ ഒരു മിഷന്‍ ഇതിനു മുന്‍പ് വിജയകരമായി ചെയ്തിട്ടില്ല എന്ന സത്യം അവരെ ഈ പണി ഏല്പിച്ച അധികാര ഭരണവര്‍ഗ്ഗത്തിനു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നു.

2009 ലെ മഴക്കാലത്തിനു മുന്‍പ്, അതായത് കടല്‍ കടുപ്പമുള്ളതാവുന്നതിനു മുന്‍പ് കപ്പലിനെ രക്ഷിച്ചില്ല എങ്കില്‍ കപ്പല്‍ അവിടെ തന്നെ തകര്‍ന്നു വീഴും എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെ പറയുന്നു. ഗോവ കേന്ദ്രമായിട്ടുള്ള സാല്വേഷന്‍ എക്സ്പര്‍ട്ട് ഗ്രൂപ്പായ മഡ്‌ഗാവ്‌കര്‍ സാല്‍‌വേജിന്റെ (Madgavkar Salvage) പാര്‍ട്ട്‌നര്‍ ആയ അനില്‍ മഡ്‌ഗാവ്കര്‍ പറയുന്നു, "മണ്ണില്‍ ഉറച്ചുപോയ ഈ കപ്പല്‍ നീക്കം ചെയ്യുക എന്നത് മുങ്ങിപ്പോയ ഒരു നാലുനില കെട്ടിടം പൊക്കി എടുക്കും പോലെ ആയാസമായ പണിയാണ്." കാരണം ഇത്രയും വര്‍ഷം കൊണ്ട് എട്ടുമുതല്‍ പത്തുമീറ്റര്‍ വരെ (26മുതല്‍ 33 അടിവരെ) ഈ കപ്പല്‍ സീബെഡിലേക്ക് ഉറച്ചുപോയി എന്നതു തന്നെ. കപ്പലിനെ റീഫ്ലോട്ട് ചെയ്യിക്കാന്‍ 30,000 മുതല്‍ 40,000 മെട്രിക് ടണ്‍ മണല്‍ നീക്കം ചെയ്യേണ്ടിവരും.

(ഗൂഗിള്‍ എര്‍ത്തിലൂടെയുള്ള കാഴ്ച)

ഈ കപ്പലിനെ മുറിച്ചുമാറ്റി കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ ഇതിനെ "റീ-ഫ്ലോട്ട്" ചെയ്യിച്ച് നീക്കം ചെയ്യുക എന്ന ദൌത്യമാണ് വേണ്ടത്. അതിനുവേണ്ടി 2008 ന്റെ തുടക്കത്തില്‍ 5.5 കോടി മുടക്കാന്‍ ഗവണ്മെന്റ് തീരുമാനമായിട്ടുണ്ട്. അതിനായി Jaisu shipping company യെ ചുമതലപ്പെടുത്തുകയും ചെയ്തു. തീരത്തു നിന്നും 12 നോട്ടിക്കല്‍ മയിലിലേക്ക് ഈ "റാണിയെ" നീക്കണം എന്നാണ് അതിനോടനുബന്ധിച്ചുണ്ടായ എഗ്രിമെന്റ്. പക്ഷെ ഫലം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. കാരണം ഇതിനുമുന്‍പുള്ള കോണ്‍‌ട്രാക്ട് കൊടുത്തിരുന്നത് യൂ കെ ആസ്ഥാനമായ ക്രോസ്‌ചെം ഇന്റര്‍നാഷണല്‍ (Crosschem International) എന്ന കമ്പനിക്കാണ്. പക്ഷെ അവര്‍ അധികകാലമെത്താതെ തിരിച്ചറിഞ്ഞു, എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ള 110 ദിവസങ്ങള്‍ക്കുള്ളില്‍ ഈ കപ്പലിനെ റീഫ്ലോട്ട് ചെയ്യിക്കാനാവില്ല എന്ന്. പിന്നാലെ പിന്‍‌മാറി ആ എഗ്രിമെന്റ് ക്യാന്‍സല്‍ ആവുകയാണ് ഉണ്ടായത്.

കടല്‍തീരത്ത് കുത്തി നിര്‍ത്തിയ ഒരു ചോദ്യചിഹ്നമാണ് ഇപ്പോള്‍ ആ നൌക. ഓരോ മഴക്കാലത്തേയും പ്രശ്നങ്ങളിലൂടെ കൂടുതല്‍ മോശമായികൊണ്ടിരിക്കുന്ന അവസ്ഥയിലാണ് വര്‍ഷങ്ങളായി ഈ കപ്പല്‍. മഴക്കാലത്തും മഴ കഴിയുമ്പോഴും ഇതിനെ കുറിച്ചുള്ള ആശങ്ക ഉണര്‍ത്തല്‍ അല്ലാതെ മഴയ്ക്കു മുന്‍പോ മഴ കഴിയുമ്പോഴോ ലോക്കല്‍ ബോഡീസ് ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും തീരുമാനങ്ങള്‍ നൂലാമാലകളിലും കോടതികളിലും സ്ഥാപിത താല്പര്യങ്ങളിലുമായി ചുരുണ്ടുകിടക്കുന്നു. ഇന്ത്യന്‍ മറിടൈം നിയമം പലതിനും വിലങ്ങു തടിയാവുന്നു. ഇതിന്റെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാനും ഇതിനെ ഉപേക്ഷിച്ച അവസ്ഥയില്‍ തള്ളാനും ഇതിന്റെ ഉടമകള്‍ക്ക് നിയമപരമായി കഴിയും. കപ്പല്‍ ചാനലുകളില്‍ തകര്‍ന്ന കപ്പലുകള്‍ നീക്കം ചെയ്യാന്‍ മാത്രമേ ഇന്ത്യന്‍ മറിടൈം നിയമം അനുവധിക്കുന്നുള്ളു. പക്ഷെ ഈ ഒരു "കപ്പല്‍ഛേദം" കരയിലായിപോയി എന്നതാണ് നൂലമാലകളെ സജീവമാക്കുന്നതും.

കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷമായിട്ട് ഈ "റിവര്‍ രാജകുമാരി" അവളുടെ കാലുകള്‍ മണിലിനും മണലില്‍ പൊടിഞ്ഞുചേര്‍ന്ന മീന്‍ വര്‍ഗ്ഗത്തിന്റെ അസ്ഥികള്‍ക്കും ഇടയിലൂടെ തന്റെ "നിര്‍ബന്ധിത നങ്കൂരം" ഉറപ്പിച്ച് കിടന്നു. കരയില്‍ നടക്കുന്ന ആട്ടവും പാട്ടും കാന്റില്‍ലിറ്റ് ഡിന്നറും കണ്ട് തന്റെ ഭൂതകാലം അയവിറക്കി അവള്‍ കിടക്കുന്നു. തീരമെത്തും മുന്‍പു തിരകള്‍ അവളുടെ തുരുമ്പിന്റെ മണം അവാഹിച്ചു മത്തുപിടിക്കുന്നു. കാന്റൊലിമില്‍ എത്തുന്ന കാഴ്ചക്കാര്‍ ഇത് ക്യാമറയിലും മനസിന്റെ ദുരൂഹത ചുറ്റുന്ന ചുഴികളിലും കയറ്റി കടന്നു പോകുന്നു.

ചില ചിത്രങ്ങള്‍ കൂടി
1. JPG മാഗസിനില്‍ വന്ന Karen Ribeiro എടുത്ത ഒരു ക്ലോസപ്പ് ചിത്രം
2. ഫ്ലിക്കറില്‍ കണ്ട Xiol എടുത്ത സൈഡ് വ്യൂ ചിത്രം
3. Jonathan Hodd എടുത്ത “തുരുമ്പുചിത്രവും“, ഒരു വൈഡ് ആംഗിള്‍ ഷോട്ടും

(ഓഫ് : കാന്റോലിം ബീച്ചിലെ ഒരു ഷാക്കിന്റെ ഉടമ പറഞ്ഞ അടിസ്ഥാനവിവരങ്ങള്‍ക്കും അപ്പുറം നെറ്റില്‍ അതിനെ കുറിച്ച് തപ്പി നടന്നപ്പോഴും പലതും സംശയമായി തന്നെ അവശേഷിക്കുന്നു. അതിന്റെ ഒക്കെ ഉത്തരങ്ങളോ ഈ "അപരിചിത നങ്കൂരത്തെ" കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അറിയുന്നവര്‍ ദയവായി പങ്കുവയ്ക്കുക)

വിവരങ്ങള്‍ക്ക് കടപ്പാട് : ടൈംസ് ഓഫ് ഇന്‍ഡ്യ, www.merinews.com, DNA

Thursday, July 24, 2008

ചരിത്രമായ ഒരു ചിത്രീകരണത്തിനു പിന്നില്‍.

ഇരുപതും മുപ്പതും നാല്‍പ്പതും ചിലതൊക്കെ ഒരുമിനുട്ടോളം വരെ മാത്രം നീളുന്ന പരസ്യ ചിത്രങ്ങള്‍. പക്ഷെ അവ നിര്‍മ്മിക്കുന്നതിനു പിന്നിലുള്ള പ്ലാനിങ്ങിന്റേയും ഷൂട്ട് ചെയ്യുന്നതിലെ ലോജിസ്റ്റിക് പ്ലാനിങ്ങിന്റേയും ഡെഡിക്കേഷന്റേയും ഉത്തമ ഉദാഹരണമാണ് സോണി ബ്രവിയ high definition LCD TV ടെ പരസ്യങ്ങള്‍.

നിറം എന്ന കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റി അവര്‍ ഒട്ടനവധി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. കളര്‍ ബോള്‍സ് (250,000 നിറമുള്ള ബൌണ്‍സിങ് ബോളുകള്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ തെരുവിലേക്ക് ഇറക്കിവിട്ട് ഷൂട്ട് ചെയ്തത്) പെയിന്റിന്റെ ഫയര്‍വര്‍ക്സ്, എന്നിങ്ങനെ ഒട്ടനവധി. അവയൊക്കെ കാനിലും മറ്റും ഒട്ടനവധി “മെറ്റലുകള്‍” വാരിക്കൂട്ടാറുണ്ട്, കൂടുതലും ടെക്നിക്കല്‍ അവാര്‍ഡ്‌സ്. ഈ വര്‍ഷത്തെ കാന്‍ നേടിയത് സോണിക്കു വേണ്ടി ഒരു നഗരം മുഴുവന്‍ പത വന്നു നിറയുന്ന കാഴ്ചയായ പരസ്യമാണ്. സോണിയുടെ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വേണ്ടിയായിരുന്നു ഈ വര്‍ഷത്തെ കമേര്‍സ്യല്‍.

സോണിയുടെ പരസ്യങ്ങളില്‍ എനിക്ക് ഏറെ രസകരവും ഒറിജിനലും ഡെഡിക്കേറ്റഡും ആയ ഒന്നായി തോന്നിയതാണ് പെയിന്റ് കമേര്‍സ്യല്‍ എന്ന ഓമനപേരില്‍ അന്തര്‍ദേശീയതലത്തില്‍ അറിയപ്പെട്ടിരുന്ന ഈ ‘മള്‍ട്ടി മില്യണപൌണ്ട്‘ കമേര്‍സ്യല്‍. 2007 ലെ കാന്‍ അവാര്‍ഡുകളുടെ ഒരു സീഡി കയ്യില്‍ കിട്ടിയപ്പോള്‍ മനസില്‍ കയറിയതാണ് ഈ സോണി പരസ്യം. പിന്നെ അതിനെ പിന്‍പറ്റിയുള്ള അന്വേഷണം തുടങ്ങി. ഒരു “മേക്കിങ് ഓഫ് ദ മൂവി ഫയല്‍ കൂടി കിട്ടിയപ്പോള്‍, കൂടുതല്‍ അറിയാന്‍ തോന്നി. ആ അറിവുകള്‍ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. നിങ്ങളില്‍ പലരും ആ പരസ്യചിത്രം കണ്ടിട്ടുണ്ടാകും എന്നാലും ആദ്യം നമുക്ക് ആ പരസ്യം ഒന്നുകൂടി കാണാം. എന്നിട്ട് അതിന്റെ ‘ബിഹൈന്റ് ദ് സീനി‘ലേക്ക് പോകാം. (കാണുന്നതിനു മുന്‍പ് ഒരു വാക്ക്, യൂ ട്യൂബില്‍ സ്ട്രീം ചെയ്തു വരാന്‍ അല്പം ടൈം എടുക്കുകയാണെങ്കില്‍ പോസ് ചെയ്തിട്ട് മുഴുവനും സ്ട്രീം ആയതിനുശേഷം മുറിഞ്ഞു പോകാതെ കാണുക. കാരണം രസചരട് പൊട്ടാതെ അതിന്റെ താളത്തില്‍ തന്നെ കാണേണ്ട കമേര്‍സ്യല്‍ ആണിത്. ശബ്ദം ഉണ്ട് എന്ന് ഉറപ്പുവരുത്തുക)ഇവിടെ കാണാനാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബില്‍ നേരിട്ട് കാണുക

ഇഷ്ടമായോ? ഒന്നുകൂടി കാണാന്‍ തോന്നുന്നുണ്ടോ? തൃശ്ശൂര്‍പൂരത്തിനു പോയി നിന്നതുപോലെ? പെയിന്റുകളുടെ പൂരം. ഒരു ഡ്രം റോളില്‍ തുടങ്ങി ഒരു ബില്‍ഡിങ്ങിലൂടെ നീല പെയിന്റുകളുടെ വിസ്ഫോടനം ഒരു ചുവന്ന പൂത്തിരി അടുത്ത വലിയ ബില്‍ഡിങ്ങില്‍ ചെന്ന് ഇടിച്ച് അടുത്ത ലെവല്‍ തുടങ്ങുന്നു. രണ്ടു കെട്ടിടങ്ങിളിലായി വര്‍ണ്ണങ്ങളുടെ നിലാത്തിരികള്‍ പൊട്ടുന്നു. ഇടയില്‍ ഒരു ക്ലൌണ്‍ ഓടുന്നു. ഉയരം കൂടിയ കെട്ടിടത്തില്‍ നിറങ്ങളുടെ ഒരു സ്പെക്ട്രം തന്നെ പൊട്ടിയമരുന്നു. ഇടയ്ക്ക് ഉള്ളിലൂടെ പൊട്ടിത്തെറിച്ചു പായുന്ന നിറങ്ങള്‍. അതിനുശേഷം നിലത്തില്‍ നിന്നുയരുന്ന വമ്പന്‍ വര്‍ണ്ണപൂത്തിരികള്‍. പിന്നെ വലിയൊരു പൊട്ടലിനൊപ്പം സംഗീതവും നിലയ്ക്കുന്നു. പെയിന്റ് തുള്ളികള്‍ നിലത്തേക്ക് വീഴുന്ന ശബ്ദം മാത്രം.

ഇതെവിടെ എങ്ങനെ എപ്പോള്‍ ആരു ഷൂട്ട് ചെയ്തു എന്നതിലേക്ക് പോകും മുന്‍പ് ആദ്യം നമുക്ക് ഇതിന്റെ പിന്നിലെ വസ്തുതകളിലേക്ക് ഒരു ചെറുനോട്ടം എറിയാം. ചുരുക്കത്തില്‍ ഈ ചിത്ര നിര്‍മ്മാണത്തിനു വേണ്ടിയിരുന്നതില്‍ പ്രധാനമായവ;
70,000 ലിറ്റര്‍ പെയിന്റ്
358 സിംഗിള്‍ ബോട്ടില്‍ ബോംബുകള്‍
33 സെക്സ്ടപ്പിള്‍ എയര്‍ ക്ലസ്റ്റര്‍ ബോംബുകള്‍
22 ട്രിപ്പിള്‍ ഹങ് ക്ലസ്റ്റര്‍ ബോംബുകള്‍
268 ഡബ്ബകള്‍ (മോര്‍ട്ടെര്‍)
22 ഡബിള്‍ ഡബ്ബകള്‍
33 ട്രിപ്പിള്‍ ഡബ്ബകള്‍
358 മീറ്റര്‍ വെല്‍ഡ്
330 മീറ്റര്‍ സ്റ്റീല്‍ പൈപ്പ്
57 കിലോമീറ്റര്‍ കോപ്പര്‍ വയര്‍
10 ദിവസങ്ങള്‍
250 ആള്‍ക്കാര്‍
ഇതിനും ഒക്കെ ഉപരിയായി എണ്ണം പറയാനാവാത്ത ഡെഡിക്കേഷന്‍, കമിറ്റ്‌മെന്റ്, കൃത്യത, പ്രൊഫഷണലിസം, ക്രിയേറ്റീവ് പാഷന്‍.

ചിത്രത്തേക്കാള്‍ ഞാന്‍ രസിച്ചത് ഇതിന്റെ മേക്കിംഗ് ഓഫ് ദ ഫിലിം (ബഹൈന്റ് ദ സീന്‍) എന്ന വീഡിയോയാണ്. 5 മിനുട്ടും 18 സെക്കന്റും ഉള്ള ഈ വീഡിയോ കാണുക. ഇതില്‍ ഓരോഷോട്ടും ചിത്രീകരിച്ചിരിക്കുന്ന രീതി. ബോംബുകള്‍ പൊട്ടിച്ച് പൂത്തിരി വിരിയിക്കുന്ന രീതി ഒക്കെ കാണാം (ഇതും പഴയതുപോലെ തുറന്നു മിനിമൈസ് ചെയ്ത് മുറിഞ്ഞുപോകാതെ കാണാനായല്‍ രസകരമാകും. ഫിലിം ക്രൂവിലെ പ്രമുഖരുടെ വാക്കുകളും ഇവിടെ കേള്‍ക്കാം. ഇവിടെ കാണാനാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് യൂ ട്യൂബില്‍ നേരിട്ട് കാണുക

സ്കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ഉള്ള ടോറിഗ്ലെന്‍ എസ്റ്റേറ്റിലായിരുന്നു ഇതു ചിത്രീകരിച്ചത്. അല്പം പഴയതും, മുന്നില്‍ അല്പം സ്ഥലവും കുറച്ചു ഹരിതാഭമായ ചുറ്റുപാടും ഒക്കെയുള്ള ഒരു കെട്ടിടസമുച്ചയം തപ്പി നടന്ന് ഇതിന്റെ ക്രൂ എത്തിയത് ഗ്ലാസ്‌ഗോയില്‍ ആയിരുന്നു. ഗ്ലാസ്‌ഗോയിലെ ഹൌസിങ് അസോസിയേഷനും കൌണ്‍സിലും വളരെ സഹായകരമായ നിലപാടായിരുന്നു ഫിലിം ക്രൂവിനോട് കാണിച്ചത്. ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പെയിന്റ് വീഴാതിരിക്കാന്‍ വലിയ ടാര്‍പോളിനുകള്‍ വച്ച് മറച്ചിരുന്നു. ആ ഹൌസിങ് കോളനിയിലെ താമസക്കാരും ചുറ്റുപാടും ഉള്ളവരും ഫിലിം ക്രൂവിനെ കുറിച്ച് ഷൂട്ടിങ് കഴിഞ്ഞിട്ടും നല്ലതുമാത്രമെ പറഞ്ഞുള്ളു. ഇതിങ്ങനെ ഞാന്‍ എടുത്തുപറയാനുള്ള കാരണം; ഒരു ഷൂട്ടിങ് ക്രൂവിനെ കുറിച്ചും ഷൂട്ടിങ് കഴിഞ്ഞശേഷം നാട്ടുകാര്‍ നല്ലതുപറയാറില്ല എന്നതു തന്നെ. കാരണം പലപ്പോഴും ‘പാലം കടക്കുവോളം നാരായണ’ എന്നതാണ് ഷൂട്ടിങ്. പാലം കടന്നുകഴിഞ്ഞാല്‍ പിന്നെ ക്ലീനിങ്, എല്ലാം പഴയതുപൊലെ തിരികെ വയ്ക്കല്‍ അങ്ങനെ ഒന്നും നടക്കാറില്ല. പക്ഷെ അടുത്തുള്ളവരൊക്കെ സന്തോഷത്തോടെ ഓര്‍ക്കുന്നു, തങ്ങളുടെ വീടുകളും ഷോപ്പുകളും ഒക്കെ പെയിന്റ് വീഴാതെ മറച്ച് സംരക്ഷിച്ചതും ക്രൂവിന്റെ നല്ല പെരുമാറ്റവും ഒക്കെ. ഫിലിം കമ്പനി ആ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മാറി നിന്നു കളിക്കാന്‍ ക്ലബ്ബുകളും മറ്റും തയ്യാറാക്കിയിരുന്നതും ചെറുതായി ഇടഞ്ഞുനിന്നവരെ ഒതുക്കാന്‍ അകലെ കടല്‍തീരത്ത് ഒരു വലിയ ഡിസ്കോ തയ്യാറാക്കി അവരെ അങ്ങോട്ട് മാറ്റിയതും ഒക്കെ നാട്ടുകാര്‍ ഓര്‍ക്കുന്നത് വളരെ സന്തോഷമായിട്ടാണ്.

ഷൂട്ടിങ്ങ് കഴിഞ്ഞ മാസങ്ങള്‍ക്കു ശേഷം ക്വീന്‍സ് കോര്‍ട്ടിലെ ഈ ബില്‍ഡിങ് (ടവര്‍ ബ്ലോക്ക്) അതിന്റെ പഴക്കം കണക്കാക്കി ഇടിച്ചുകളഞ്ഞു, ആ പരസ്യം ടിവിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ആ കെട്ടിടം നിലം പൊത്തി. ആ കാഴ്ച ഇവിടെ കാണാം.

ചിത്രത്തിലെ ഹീറോയായ പെയിന്റിനെ കുറിച്ച്: അവിടെ പൊട്ടിച്ചിതറിയ പെയിന്റുനുമുണ്ട് ചരിത്രത്തില്‍ സ്ഥാനം. 70,000 ലിറ്റര്‍ പെയിന്റ്! ഒരു ടണ്ണിന്റെ ട്രക്കുകളില്‍ കൊണ്ടുവന്ന് 20 പേര്‍ ചേര്‍ന്ന് ലോക്കേഷനില്‍ വച്ചുതന്നെ മിക്സ് ചെയ്തു. സുരക്ഷയെ മുന്‍ നിര്‍ത്തി ഒരു പ്രത്യേകതരം നോണ്‍-ടോക്സിക് പെയിന്റ് ആണ് ഉപയോഗിച്ചത്. അതില്‍ ഉപയോഗിച്ച തിക്ക്നര്‍ പോലും സോപ്പുകളൊലൊക്കെ ഉപയോഗിക്കുന്നപോലെയുള്ള ഉപദ്രവകാരിയല്ലാത്തതായിരുന്നു. സ്കിന്‍ പ്രോബ്ലംസ് ഉണ്ടാക്കുന്നവയായിരുന്നില്ല എന്നു ചുരുക്കം. പെയിന്റിന്റെ പൂരം കഴിഞ്ഞപ്പോള്‍ ക്ലീന്‍ ചെയ്യല്‍ ആയിരുന്നു ഒരു സുപ്രധാന ‘ഓപറെഷന്‍‘. എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാവുന്ന വാട്ടര്‍ ബെയ്സിഡ് പെയിന്റ് ആയിട്ടുപോലും 60പേരുടെ 5 ദിവസത്തെ അദ്ധ്വാനം വേണ്ടിവന്നു.

ലണ്ടനിലെ ഫാളോണ്‍ ആണ് ഈ പരസ്യം ചെയ്ത ഏജന്‍സി. 2006 ജുലൈയില്‍ ആണ് ഇത് ചിത്രീകരിച്ചത്. ജുവാന്‍ കബ്രാള്‍ ആണ് ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. അക്കാഡമി ഫിലിംസിനുവേണ്ടി ഈ പരസ്യം ഡയറക്ട് ചെയ്തത് പരസ്യചിത്രീകരണ രംഗത്തെ കൊടികെട്ടിയ സംവിധായകനായ ജൊനാതന്‍ ഗ്ലേസര്‍ ആണ്.

അസൈലം മോഡല്‍‌സ് ആന്റ് എഫക്ട്സ് എന്ന കമ്പനിയാണ് ഇതിന്റെ പെയിന്റ് പണികള്‍ സെറ്റ് ചെയ്തത്. പെയിന്റിന്റെ കാഠിന്യവും എഫക്ട്സും തിരിച്ചറിയാനായി ഏകദേശം നാലുമാസത്തോളം ഇവര്‍ ‘ഗ്രൌണ്ട് വര്‍ക്സ്’ ചെയ്തു. 10 ദിവസത്തെ ഷൂട്ടിങ്ങ് ആയിരുന്നു എങ്കിലും ഒരു ഷോട്ടുപോലും ഒരു റീ-ടേക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത ഒരു പ്രോജക്ട് ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്ന് അവര്‍ പറയുന്നു.

ഇംഗ്ലണ്ടിലെ പൈന്‍‌വുഡ് സ്റ്റുഡിയോസിലെ സ്പെഷല്‍ എഫക്ട്സ് യൂ കെ എന്ന കമ്പനിയാണ് ഇതിന്റെ സ്പെഷല്‍ എഫക്ട്സ് / എക്സ്പ്ലോസീവ് വിഭാഗം കൈകാര്യം ചെയ്തത്. ചിത്രീകരണങ്ങള്‍ക്കുവേണ്ടി മഴയും കാറ്റും മഞ്ഞും ഒക്കെ ഒരുക്കുന്നതില്‍ കഴിവു ഒരുപാട് തെളിയിച്ചിട്ടുള്ളവരാണിവര്‍.

ഫിനിക്സ് ഫയര്‍വര്‍ക്സ് എന്ന കമ്പനിയാണ് ഇതിന്റെ ഫയര്‍വര്‍ക്സ് ചെയ്തത്. കൃത്യസമയത്തുതന്നെ ഓരോ ലെവലും ഫയര്‍ ചെയ്ത് ഈ പരസ്യചിത്രത്തിലൂടെ അവര്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഒരു റീ‌ടേക്ക് നടക്കില്ല എന്ന തിരിച്ചറിവാണ് ഇവിടേയും വിജയിച്ചത്. പ്രസ്തുത പ്രോജക്ടിന്റെ കമ്പ്യൂട്ടര്‍ ഫയറിങ്ങിന്റെ തലവന്‍ അലക്സ് സെല്‍ബി പറയുന്നു, “ജീവിതത്തിന്റെ സുപ്രധാന ഭാഗം ഞങ്ങള്‍ ചിലവിടുന്നത് നിമിഷങ്ങള്‍ക്കകം കത്തിതീരുന്ന കരിമരുന്നു പ്രയോഗങ്ങളുടെ പ്ലാനിങ്ങിഉവേണ്ടിയാണ്. ഒന്നിനും രണ്ടാമതൊരു അവസരം ഇല്ല എന്നതാണ് ഇത്രയും നീണ്ട പ്ലാനിങ്ങിനു പ്രേരിപ്പിക്കുന്ന ഘടകം. പുതുവത്സര പിറവിയില്‍ പൊട്ടിയമരുന്ന ഫയര്‍വര്‍ക്സ് ചീറ്റിപോയാല്‍ പിന്നെ ഒരവസരം കൂടി കിട്ടില്ലല്ലോ.. അത്തരത്തില്‍ ഉള്ള മുന്‍പരിചയങ്ങളാണ് ഞങ്ങളെ ഈ ഷൂട്ടിങ്ങില്‍ സഹായിച്ചതും അഭിമാനം ഉണ്ടാക്കി തന്നതും”

എം പി സി എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്ന മൂവിങ് പിക്ചര്‍ കമ്പനിയാണ് ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷനും സി ജി (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്)യും ചെയ്തത്. ചുവരുകള്‍ വൃത്തിയാക്കിയതും നിറത്തിന്റെ മനോഹരമായ ബാലന്‍സിങ്ങും ഒഴുക്കും ഇവരുടെ ക്രെഡിറ്റില്‍ ആ‍ണ്. കൂടാതെ ബാരലുകള്‍, റിഗുകള്‍, ക്രെയിനുകള്‍ ടാര്‍പോളിനുകള്‍ എന്നിവയൊക്കെ നീക്കം ചെയ്തു. ചിത്രീകരണത്തിനു മുന്‍പു തന്നെ പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായ പ്ലാനിങ്ങിനോട് ചേര്‍ന്ന് ഇവര്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെ ഇതിന്റെ ഒരു പ്രീ-വിഷ്വലൈസേഷന്‍ നടത്തി. ഗ്ലാസ്ഗോയിലെ ടോറിഗ്ലന്‍ എസ്റ്റേറ്റിന്റെ ഒരു സ്കെയില്‍ മോഡല്‍ തന്നെ ഉണ്ടാക്കി. അതില്‍ ക്യാമറ പൊസിഷനുകളും ബോംബുകളുടെ സ്ഥാനവും ഒക്കെ ഫിക്സ് ചെയ്തു. ത്രിമാന വിഷ്വല്‍ എഫക്ട്സിന്റെ സൂപ്പര്‍വൈസര്‍ ജിം റാഡ്ഫോര്‍ഡിന്റെ വാക്കുകള്‍ അനുസരിച്ച് ഈ പ്രീ വിഷ്വലൈസേഷന്‍ എന്നു പറയുന്നത് ചിത്രത്തിന്റെ ഒരു ബ്ലൂപ്രിന്റ് പോലെ അവരെ സഹായിച്ചു. അതുപോലെ തന്നെ ഏതുതരം ഫയര്‍വര്‍ക്സാണു ഓരോ സ്ഥലത്തും വേണ്ടത് എന്ന ഒരു തീരുമാനത്തില്‍ എത്താനും ഇതു സഹായകമായി.

പ്രശസ്ത ഇറ്റാലിയന്‍ കമ്പോസര്‍ ആയ അന്റോണിയോ റോസിനി (Gioachino Antonio Rossini) യുടെ “Thieving Magpie” എന്ന ആല്‍ബത്തിലെ ഒരു മ്യൂസിക് പീസ് അനുസരിച്ചാണ് ഈ പരസ്യചിത്രത്തിലെ ഷോട്ടുകള്‍ താളാത്മകമായി കണ്‍സീവ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചലനത്തിനും പൊട്ടലിനും താളത്തിന്റെ ഒരു മു‌വിധി ഇതിനുണ്ടാകണം. ഒരു പൊട്ടല്‍ എങ്കിലും താളം തെറ്റിയിരുന്നെങ്കില്‍ ഇതാകെ തകര്‍ന്നേനെ. അതിന്റെ മേന്മയാണ് ഈ ചിത്രവും ഇതിന്റെ നിര്‍മ്മാണവും പ്ലാനിങ്ങും മഹത്തരം ആകുന്നതും.

ഈ ചിത്രം 2007 കാന്‍ അഡ്‌വര്‍ടൈസിങ് ഫെസ്റ്റിവലില്‍ ഗോള്‍ഡ് നേടി. ബ്രിട്ടീഷ് ടെലിവിഷന്‍ അഡ്വര്‍ടൈസിങ് അവാര്‍ഡ് ഫെസ്റ്റിവലില്‍ ബെസ്റ്റ് കമേര്‍സ്യല്‍ പുര്‍സ്കാരം ഉള്‍പ്പടെ ഒട്ടനവധി പുര്‍സ്കാരങ്ങള്‍ ഈ പരസ്യം നേടി.

ഇവിടെ പലവര്‍ണ്ണത്തില്‍ പൊട്ടിവിരിഞ്ഞത് വിജയിച്ചത് കൂട്ടായ്മയും ആത്മാര്‍ത്ഥതയും ഒത്തൊരുമയുമാണ്.

കടപ്പാടുകളില്‍ പ്രധാനമായും : ഒരുപാടുവഴികളിലേക്ക് ലിങ്കുകള്‍ തുറന്നിട്ട ഗൂഗിള്‍, വിക്കി, http://www.bravia-advert.com, http://www.moving-picture.com, http://www.phoenixfireworks.co.uk/, http://www.specialeffectsuk.com/, http://asylum.pre-loaded.com.. അങ്ങനെ അങ്ങനെ കുറെ..

Monday, May 12, 2008

കര്‍മ്മബന്ധങ്ങള്‍ ഇനി കുറുകുകയും ചെയ്യും.

തിരുവനന്തപുരത്തുനിന്നും കോവളത്തേക്കുപോകുന്ന വഴിയില്‍ തിരുവല്ലം എന്ന സ്ഥലമുണ്ട്. അവിടെ ഒരു പരശുരാമ ക്ഷേത്രമുണ്ട്. വളരെ അപൂര്‍വ്വമായാണ് പരശുരാമന് അമ്പലം. അതുപോലെതന്നെ അപൂര്‍വ്വമാണ് ‘ബ്രഹ്മാവ്’ തുടങ്ങി അവിടെയുള്ള മറ്റു പ്രതിഷ്ടകളും.
ഈ അമ്പലം ഒരു പരിധിവരെ പിതൃക്കള്‍ക്കുള്ളതാണ്. അതിനോട് ചേര്‍ന്നുള്ള, നിറയെ മാലിന്യമുള്ള പുഴയില്‍ ബലിയിട്ട് കുളിച്ച് കയറാനെത്തുന്നത് അനേകം പേരാണ്. പക്ഷെ ബലിച്ചോറ് ആ വൃത്തികെട്ട പുഴയിലേക്ക് വലിച്ചെറിയാന്‍ ഒരു ഉണ്ണിക്കും കഴിയില്ല എന്നത് സത്യം. ഒഴുക്കില്ലാത്ത വെള്ളത്തില്‍ അവ അലഞ്ഞുനടക്കും.
വിഷയം ഇതല്ല.

കര്‍മ്മം ചെയ്തു ശുദ്ധിവരുത്തിയ ആത്മാക്കളെ ഇവിടെ കുടിയിരുത്താറുണ്ട്. തകിടിലും കൂടിലും കയറ്റി സോപ്പുപെട്ടിക്കുള്ളിലാക്കി പേരെഴുതി കെട്ടിത്തൂക്കിയിട്ടിട്ടുണ്ട് അനേകായിരം പരേതാത്മാക്കളെ. അതിനു ചുറ്റും കണ്ണുനീറ്റിക്കരയിച്ച് പരക്കുന്ന തിലഹോമത്തിന്റെ എള്ളുകത്തിയ പുകമണവും. അതുപോലെതന്നെ മരണം കഴിഞ്ഞ് നാല്‍പ്പതാം ബലിഅര്‍പ്പിക്കാന്‍ ഇവിടെ വരാറുണ്ട് ഒരുപാടുപേര്‍. നീളത്തിലുള്ള അഴിവരാന്തയില്‍ കര്‍മ്മി പറയുന്ന വാക്യങ്ങളുടെ പിന്നണിയില്‍ ദര്‍ഭപ്പുറത്ത് മൂന്നുരുളചോറും അല്പം കണ്ണീരും ചേര്‍ത്ത് സമര്‍പ്പിക്കുന്ന ഒട്ടനവധിപേരെ കാണാം. അഞ്ചുവയസുള്ള കുട്ടികള്‍ മുതല്‍ അമ്പതുവയസുള്ളവര്‍ വരെ.


കര്‍മ്മശേഷം ആ ബലിച്ചോറ് പുറത്ത് നിരത്തിയിട്ടിട്ടുള്ള ബലിക്കല്ലുകളില്‍ പിതൃക്കളുടെ നോമിനികളായ കാക്കകള്‍ക്കായി വച്ചുകൊടുക്കണം. ബലിച്ചോറുപറ്റാന്‍ നനഞ്ഞ കൈതട്ടിവിളിച്ചുവരുത്തണം.


പക്ഷെ എണ്ണത്തില്‍ കുറവായ കാക്കകളെ പിന്നിലാക്കി പ്രാവുകള്‍ ഇവിടെ ബലിച്ചോറു തിന്നുന്നു. ഒരു മത്സരബുദ്ധിയോടെ. ഈ കളിയില്‍ കാക്കകള്‍ സൈഡ്‌ലൈന്‍ ചെയ്യപ്പെടുന്നു. ചിലപ്പോള്‍ പ്രാവുകളാകും പുതിയ തലമുറയിലെ നോമിനികള്‍ എന്നു തോന്നിപ്പോകുന്ന രീതിയില്‍.


എനിക്ക് ഈ പ്രാവുബഹളം ഓര്‍മ്മവന്നത് നെടുമങ്ങാട് എല്‍ പി എസ്സില്‍ തങ്കമണി ടീച്ചര്‍ ഒക്കെ ചേര്‍ന്ന് ഉപ്പുമാവു വിളമ്പുമ്പോള്‍ ജനാലയിലും ക്ലാസിനകത്തുമായി ചാടി നടക്കുന്ന പ്രാവുകളെയാണ്. കാക്കകള്‍ ഒരു കുട്ടിക്കാലത്തിന്റെ ചിറകിലേറ്റിയാണ് നമ്മളെ ഓര്‍മ്മകളിലൂടെ നടത്തുന്നത്, പിന്‍‌തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രാവും ഇതാ എന്നെ അങ്ങനെ ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ പ്രാവിനും ബലിച്ചോറുണ്ണാം.

Friday, February 29, 2008

ഡബ്ബാവാലകള്‍

നരിമാന്‍ പോയിന്റിനടുത്തുള്ള ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്റെ മുന്നില്‍ വച്ചാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. തലയില്‍ വെളുത്ത ഗാന്ധിത്തൊപ്പിവച്ച തനി ഗ്രാമീണര്‍‍. ഡബ്ബാവാലകള്‍.

ചില മാനേജ് മെന്റ് / മാര്‍ക്കറ്റിങ് വര്‍ക്ക് ഷോപ്പുകളിലും പ്രസന്റേഷനുകളിലും കേസ്‌സ്റ്റഡികളിലെ റെഫറന്‍സുകളിലും ഞാന്‍ ഈ ഡബ്ബാവാലാകളെ കുറിച്ച് കണ്ടിട്ടുണ്ട്. വിതരണ ശൃംഖലയെകുറിച്ചും ലോജിസ്റ്റിക്സ് പ്ലാന്‍ ചെയ്യുന്നതിന്റെ സൂക്ഷ്മതയെ കുറിച്ചും ഒക്കെ പറയുമ്പോളാണ് ഇവരെ കുറിച്ചുള്ള പരാമര്‍ശം കടന്നുവരുന്നത്. ഇവരെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യം അങ്ങിനെ തുടങ്ങിയതാണ്.

മുംബൈ. ഇംഗ്ലീഷുകാര്‍ ഇന്ത്യഭരിച്ചിരുന്ന കാലം. കാലത്തെ കൃത്യമായി അളന്നുകുറിച്ച് പിന്നിലേക്ക് പോയാല്‍ 116 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്ന് അവിടെ മക്‌ഡോണള്‍ഡ്സും പിറ്റ്സാ ഹട്ടും കെ എഫ് സിയും എന്നു മാത്രമല്ല ഒരു ഫാസ്റ്റ്ഫുഡ് കടപോലും ഇല്ല. ഒരു പാര്‍സി ബാങ്കര്‍ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടുവരാന്‍ ഒരാളെ ഏര്‍പ്പാടാക്കി. ആ ആശയം അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമായി. അവരും ആ വഴി പിന്‍ തുടര്‍ന്നു. ആ ആശയം വളര്‍ന്നാണ് ഇന്ന് ഇന്ത്യയും ലോക രാജ്യങ്ങളുമറിയുന്ന, പഠനവിഷയം ആക്കുന്ന കുറ്റമറ്റ വിതരണ / ലോജിസ്റ്റിക് സിസ്റ്റം ആയത്. ഇന്ന് മുംബൈയില്‍ ഫാസ്റ്റ് ഫുഡ് ചെയിനുകള്‍ എല്ലാമുണ്ട്. വിളിച്ചുപറഞ്ഞാല്‍ 30 മിനുട്ടിനുള്ളില്‍ ഡെലിവറി ചെയ്യുന്ന പിറ്റ്സാഹട്ടും ഡോമിനോസും ഉണ്ട്. ഇത്തരം ജങ്ക് ഫുഡ് മടുക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ ഒരു കൊതിയായി തെളിയുന്നതാണ് വീട്ടിലെ ആഹാരം. ഉച്ച സമയത്ത് ചൂടോടെ സ്വന്തം വീട്ടിലെ ആഹാരം കിട്ടിയാലോ?

മുംബൈയിലെ ജോലിക്കാര്‍ അധികവും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും അതികാലത്ത് ഓഫീസുകളിലേക്ക് തിരിക്കുന്നവര്‍ ആണ്. ഉച്ചഭക്ഷണം കൂടി കൊണ്ടുപോവുക എന്നത് പലപ്പോഴും അവര്‍ക്ക് അസാദ്ധ്യമായൊരു രീതിയാണ്. ഇനി അഥവാ പാക്ക് ചെയ്ത് എടുത്താല്‍ തന്നെ ഒരാള്‍ക്ക് നേരേ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത ലോക്കല്‍ട്രെയിനില്‍ ഭക്ഷണ സഞ്ചി കൂടി ആകെ ബുദ്ധിമുട്ടുതന്നെ. അവിടെയാണ് ഡബ്ബാവാലകളുടെ പ്രസക്തി. അതിരാവിലെതന്നെ ഓഫീസുകളിലേക്കും ഫാക്ടറികളിലേയ്ക്കും സ്കൂള്‍ കോളേജുകളിലേക്കും പോകുന്നവരുടെ വീടുകളില്‍ നിന്ന് 10 മണിയോടെ ഭക്ഷണപാത്രങ്ങള്‍ ഇവര്‍ ഡബ്ബാവാലകള്‍ ശേഖരിക്കുന്നു. 12.30 നു അവരവരുടെ ഓഫീസില്‍ എത്തിക്കുന്നു. എന്നിട്ട് ഒഴിഞ്ഞ ഡബ്ബകള്‍ തിരികെ വീട്ടിലെത്തിക്കുന്നു. ഒരുദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങള്‍ 5000 പേര്‍ മുംബൈയിലെ 60 -70 കീലോമീറ്റര്‍ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് പലസ്ഥലങ്ങളിലായി വിതരണം ചെയ്യുന്നു. അതുപോലെ ഒഴിഞ്ഞപാത്രവും തിരികെ വീട്ടില്‍ എത്തിക്കുന്നു. പേരോ മേല്‍‌വിലാസമോ ആലേഖനം ചെയ്യാത്ത പാത്രത്തില്‍ ഡബ്ബാവാലകള്‍ അവരുടെ ചില കോടുകള്‍ മാത്രം കോറിയിടുന്നു. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകള്‍ പലസ്ഥലങ്ങളിലായി കൈമാറുന്നു. പക്ഷെ എത്ര കൈമാറിയാലും വഴിതെറ്റാതെ അതിന്റെ ഉടമസ്ഥന്റെ അടുത്തുമാത്രമെ ഡബ്ബ എത്തുകയുള്ളു. ഇതുവരെ ഉള്ള വിതരണ ശൃംഖലയില്‍ ഉണ്ടായ പിഴവിന്റെ അനുപാതം നമ്മളെ ഞെട്ടിക്കുന്നു. 16,000,000 ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്ന് എന്ന നിരക്കില്‍ ആണ് അതുണ്ടാകുന്നത്. അതായത് 99.999999 പെര്‍ഫെക്റ്റ്. ആ ഒരു മികവാണ് ഡബ്ബാവാലകള്‍ക്ക് സിക്സ് സിഗ്മ സര്‍ട്ടിഫിക്കേഷന്‍ നേടിക്കൊടുത്തത്. ഇന്ത്യയില്‍ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകള്‍ക്ക് മാത്രമാണ്. ISO 9001 ഉം ഡബ്ബാവാലകള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ ഒട്ടുമുക്കാല്‍ ഡബ്ബാവാലകള്‍ക്കും ഇപ്പോഴും അറിയില്ല എന്താണ് ISO, എന്താണ് 6Sigma എന്നൊക്കെ. ഒരുകാര്യം മാത്രം അവര്‍ക്കറിയാം. ഒരു കൈപ്പിഴവന്നാല്‍ അത് ഒരു ഭീകരാവസ്ഥയാണെന്ന്.

കോഡിംഗ്.
ചിത്രത്തില്‍ കാണുന്നതുപോലെയാവും ഡബ്ബകളുടെ മുകളിലെ കോഡിങ്. വീട്ടില്‍ നിന്നും കൊടുത്തുവിടുന്ന ലഞ്ചു ബോക്സിന്റെ പുറത്തുള്ള ഡബ്ബാവാലകളുടെ കണ്ടൈനറില്‍ ആവും ഇവ അടയാളപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തില്‍ വിവിധ നിറങ്ങളില്‍ ഉള്ള ത്രെഡുകളായിരുന്നു അവര്‍ കോഡിംഗിനായി ഉപയോഗിച്ചിരുന്നത്. പിന്നെ അത് തയ്യല്‍ക്കാര്‍ കളയുന്ന പല നിറമുള്ള തുണ്ടുതുണികളായി. ഇപ്പോള്‍ കളര്‍ മാര്‍ക്കറുകള്‍ ഉപയോഗിക്കുന്നു. അക്ഷരങ്ങളും അവയുടെ നിറങ്ങളുമാണ് ഡബ്ബകളെ വഴിതെറ്റിക്കാതെ അതാതു വയറുകളുടെ മുന്നില്‍ എത്തിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ഈ കോഡിംഗ് അനുസരിച്ച്,
E എന്നാല്‍ ഓരോ റസിഡന്‍ഷ്യല്‍ ഏരിയയിലേക്കുമുള്ള ഡബ്ബാവാലകള്‍ക്കു വേണ്ടിയുള്ള കോഡാണ്.
VLP എന്നാല്‍ Vile Parle മുംബൈ നഗരത്തിനു പുറത്തുള്ള ഒരു റസിഡന്‍ഷ്യന്‍ ഏരിയ.
നടുവിലുള്ളത് ഡബ്ബ എത്തിക്കാനുള്ള (Destination area) ഏരിയയുടെ കോഡ്. ഉദാഹരണത്തിനു 3 എന്നാല്‍ ചര്‍ച്ച് ഗേറ്റ്.
9 എന്നത് ഡെസ്റ്റിനേഷന്‍ ഏരിയയിലെ ഡബ്ബാവാലകള്‍ക്കുള്ള കോഡ്. EX എന്നാല്‍ എക്സ്പ്രസ് ടവര്‍. അതായത് ബില്‍ഡിങ് കോഡ്.
12 ആ ബില്‍ഡിങില്‍ ഡബ്ബ എത്തിക്കേണ്ട ഫ്ലോര്‍/കമ്പനി/ഓഫീസ് നമ്പര്‍.
ഇത്രവും വളരെ ലളിതമായ കോഡിങ് സിസ്റ്റം വഴിയാണ് അവര്‍ ഒരു തെറ്റുപോലും കൂടാതെ 2 ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുന്നത്.

ഡബ്ബാവാലകള്‍ക്കും അവരുടെ വിലപ്പെട്ട സമയത്തിനും ഒപ്പം ഒരു ദിവസം.
സമയം : 09.30 - 10.30. നമ്മളിപ്പോള്‍ അവര്‍ക്കൊപ്പം അന്ധേരിയില്‍ ആണ്. ഈ സമയത്തിന്റെ ഉള്ളില്‍ അന്ധേരിയിലെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മെസ്സുകളില്‍ നിന്നുമൊക്കെ (വീടുകളില്‍ നിന്നുമാത്രമല്ല നമ്മള്‍ ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ നിന്നൊക്കെ ഭക്ഷണം എത്തിക്കും. നമ്മള്‍ സോഴ്സ് ഏര്‍പ്പെടുത്തിയില്ലെ എങ്കില്‍ നല്ല ഹോമ്‌ലി ഫുഡ് അവര്‍ തന്നെ ഏര്‍പ്പാടാക്കി കൊണ്ടുതരും) ഡബ്ബകള്‍ കളക്ട് ചെയ്യുന്നു. അവയൊക്കെ അന്ധേരി സ്റ്റേഷനിലേക്ക്. അവിടെ വച്ച് അവയൊക്കെ ഡെസ്റ്റിനേഷന്‍ ഏരിയ അനുസരിച്ച് സോര്‍ട്ട് ചെയ്യുന്നു.
സമയം : 10:30 - 11.20 ഈ സമയം പ്രധായമായും യാത്രാ സമയം ആണ്. തടികൊണ്ടുണ്ടാക്കിയ റാക്കുകളില്‍ ഡബ്ബകളും അടുക്കിവച്ച് ലഗേജ് / ഗുഡ്സ് കമ്പാര്‍ട്ടുമെന്റിലും ജനറല്‍ കമ്പാര്‍ട്ടുമെന്റിലുമായി ഡബ്ബാവാലകള്‍ നീങ്ങുന്നു. തിരക്കുപിടിച്ച ട്രെയിനില്‍ ഒരുപാടു പ്രശ്നങ്ങള്‍ താണ്ടിയാണ് അവര്‍ അന്നമെത്തിക്കുന്നത്.
സമയം : 11:20 - 12.30 ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍. മറ്റു പല ഏരിയ കളില്‍ നിന്നുമായി വന്ന ഡബ്ബകള്‍ ഒക്കെ ചേര്‍ത്ത് ഡെസ്റ്റിനേഷന്‍ ഏരിയ അനുസരിച്ച് ഇവിടെ തരം തിരിക്കുന്നു. ഇതേ സമയം ഗ്രാന്റ് റോഡിലും ലോവര്‍ പരേലിലും ഇത് പോലെ സംഭവിക്കുന്നു. പക്ഷെ സിംഹഭാഗവും ചര്‍ച്ച് ഗേറ്റിലെ സ്റ്റേഷനിലാണ് തരം തിരിയുക. ഇവിടെ നിന്നും സൈക്കിളിലും തടി റാക്കുകളില്‍ തലചുമടായും കൈവണ്ടികളിലുമായി അതാതു നിരത്തിലെ ബില്‍ഡിങുകളിലേക്ക്.
കഴിഞ്ഞില്ല. പാത്രം തിരികെ വീട്ടില്‍ എത്തിക്കണം.
12.30 മുതല്‍ 1.00വരെ ഡബ്ബാവാലകളുടെ ഉച്ച ഭക്ഷണം. വീട്ടില്‍ നിന്നും കയ്യില്‍ കരുതിയിരുന്നു ഭക്ഷണം അവര്‍ ഒരുമിച്ച് കഴിക്കുന്നു.
1.30 മുതല്‍ 2.30 വരെ കഴിച്ചുകഴിഞ്ഞ ഡബ്ബകള്‍ കളക്ട് ചെയ്യുന്നുന്ന പ്രക്രിയ. (ഓര്‍ക്കുക, താമസിച്ചുകഴിക്കുന്നവര്‍ 2 ഡബ്ബകള്‍ കരുതിയാല്‍ മതി).
2.45 മുതല്‍ 3.30 വരെ തിരികെ ട്രെയിനില്‍. അപ്പോഴാണ് അവര്‍ ശ്വാസം വിടുന്നത്. പാട്ടുപാടിയും ചിരിച്ചും കളിച്ചും അവര്‍ തുടങ്ങിയിടത്തേക്ക് തിരികെ പോകുന്നു.
3.30 - 4.00 ഒഴിഞ്ഞ ഡബ്ബകള്‍ അതാതു വീടുകളിലേക്ക്. വീടിന്റെ കോഡ് ഡബ്ബയില്‍ ഇല്ല. ഡബ്ബാവാലയുടെ മനസിലാണ് എന്നതാണ് രസകരമായ കാര്യം. ടെലഫോണും മറ്റുമൊക്കെ വരുന്നതിനു മുന്‍പുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഒരു സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളില്‍ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും ഡബ്ബയ്ക്കൊപ്പം യാത്രചെയ്ത് ഡെസ്റ്റിനേഷനില്‍ എത്തുന്നു.

“a day with Dabbawala" എന്ന ഒരു സംവിധാനം അവര്‍ ഒരുക്കിയിട്ടുണ്ട്. നമുക്ക് അല്ലെങ്കില്‍ ചെറിയ ഒരു ഗ്രൂപ്പിനു അവര്‍ക്കൊപ്പം ഒരുദിവസം യാത്ര ചെയ്യാം. ചെറിയ ഒരു ഫീസ്/ഡൊണേഷന്‍ മതി. ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവര്‍ തന്നെ ഏര്‍പ്പാടാക്കി തരും. പക്ഷെ അവരുടെ വെള്ളത്തൊപ്പിയും ഒക്കെ വച്ച അവര്‍ക്കൊപ്പം “പറന്നു” നീങ്ങണം. അങ്ങനെ ചിലവഴിക്കാന്‍ ഒരുപാടുപേര്‍ സ്വദേശികളും വിദേശികളുകായി എത്താറുണ്ട്.

വിര്‍ജിന്‍ എയര്‍വേയ്സില്‍ എത്തിയ ഡബ്ബകള്‍
ഒരുപാട് പ്രശസ്തവ്യക്തികള്‍ ഇവര്‍ക്കൊപ്പം വിതരണത്തിന്റെ രസവേഗം അറിയാന്‍ എത്തിയിട്ടുണ്ട്. അവരില്‍ പ്രധാനിയാണ് “സര്‍. റിച്ചാര്‍ഡ് ബ്രാന്‍‌സണ്‍” വിര്‍ജിന്‍ അറ്റ്ലാന്റിസിന്റെ ചെയര്‍മാന്‍. ചാള്‍സ് രാജകുമാരന്റെ വിവാഹ വാര്‍ത്തയില്‍ ഡബ്ബാവാലകളെ കുറിച്ചുള്ള പരാമര്‍ശം വായിച്ച് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം ഇവര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയത്. അദ്ദേഹം വെള്ളത്തൊപ്പിയും വച്ച് ഇവര്‍ക്കൊപ്പം ജനറന്‍ കമ്പാര്‍ട്ടുമെന്റില്‍ ഇരുന്ന് ദാദര്‍ മുതല്‍ ചര്‍ച്ച് ഗേറ്റുവരെ യാത്ര ചെയ്തു. യാത്രയില്‍ അവരോട് സംസാരിച്ച് ഓരോന്നും മനസിലാക്കി, അവര്‍ക്കൊപ്പം ചിരിച്ച് രസിച്ച് യാത്ര ചെയ്തു. എന്നിട്ട് ചര്‍ച്ച് ഗേറ്റിനടുത്തെ വിര്‍ജിന്‍ എയര്‍വേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകള്‍ക്കുള്ള ഡബ്ബകള്‍ റിച്ചാര്‍ഡ് ബ്രാന്‍‌സണ്‍ തന്നെ വിതരണവും ചെയ്തു.
റിച്ചാര്‍ഡ് ബ്രാന്‍‌സണും ഡബ്ബാവാലകളും

ചാള്‍സ് രാജകുമാരനും ഡബ്ബാവാലകളും
ഇന്ത്യയിലെ ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്ന ചാള്‍സ് രാജകുമാരന്‍ 2003ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡബ്ബാവാലകളെ കണ്ടിരുന്നു. അവരുമായി 20 മിനിട്ട് അദ്ദേഹം ചിലവിട്ടു. (ചര്‍ച്ച് ഗേറ്റിനടുത്തുവച്ച് അവരുടെ അരമണിക്കൂര്‍ ഉച്ചഭക്ഷണസമയത്തിലെ 20 മിനിട്ട് ആണ് ഡബ്ബാവാലകള്‍ ചാള്‍സിനെ കാ‍ണാനായി ചിലവിട്ടത്. ഈ ഒരു കാരണം കൊണ്ട് ഡബകള്‍ വഴിയാധാരാമാകുന്ന, കസ്റ്റമേര്‍സ് വിശന്നിരിക്കുന്ന അവസ്ഥ അവര്‍ക്ക് ഊഹിക്കാന്‍ പോലും ആകില്ല) യാതൊരു ടെക്നോളജിയും ഇല്ലാതെ ഇത്തരത്തില്‍ ഒരു ലോജിസ്റ്റിക് സിസ്റ്റം കുറ്റമറ്റതായി കൊണ്ടുപോകുന്ന ഡബ്ബാവാലകളെ കുറിച്ച് അദ്ദേഹത്തിനു അതിശയമായിരുന്നു. 2005 ഏപ്രിലില്‍ അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിനു അതിഥികളായായി ഡബ്ബാവാലകളുടെ പ്രതിനിധിയായി രണ്ടു ഡബ്ബാവാലകളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. അങ്ങനെ ഡബ്ബാവാലകള്‍ ഇംഗ്ലണ്ടിലും എത്തി. കാമില പാ‍ര്‍കര്‍ രാജ്ഞിക്കുവേണ്ടി ഡബ്ബാവാലക്കള്‍ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ പ്രതിനിധികള്‍ വഴി കൊടുത്തുവിട്ടിരുന്നു. പക്ഷെ വിവാഹത്തിന്റെ അന്ന് പോപ് മരിച്ചതു കാരണം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

തളര്‍ന്നുപോയ ബി ബി സി.
ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്ക്യുമെന്ററി തയ്യാറാക്കാന്‍ ബീ ബീ സി വന്നു. പക്ഷെ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടര്‍ന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂര്‍ണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവര്‍ക്കൊപ്പം നീങ്ങാന്‍ ബീ ബീ സി ക്രൂവിനായില്ല.

ഡബ്ബാവാലകള്‍ ഒരു ശക്തമായ വിതരണ ശൃംഖലയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയ പലരും അവരെ ഉപയോഗിച്ച് തങ്ങളുടെ മാര്‍ക്കറ്റിംഗു കൂടി അവര്‍ വഴിയാക്കി. ഉദാഹരണത്തിനു സ്റ്റാര്‍ ടി വിയിലെ “കോന്‍ ബനേഗാ ക്രോര്‍പതി”യുടെ 2 ലക്ഷം പാംഫ്‌ലറ്റുകള്‍ 4 ദിവസം കൊണ്ട് ഇവര്‍ വീടുകളില്‍ എത്തിച്ചു. മഹാരാഷ്ട്രാ ഗവണ്‍മെന്റ് HIV അവയര്‍നെസ്സ് ക്യാമ്പയിന്‍ നടത്താനായി കണ്ട വഴിയും ഡബ്ബാവാലകളിലൂടെയായിരുന്നു. എയര്‍ടെല്‍ അവരുടെ പ്രീ പെയ്ഡ് കാര്‍ഡ് ഇവരിലൂടെ മുംബൈയിലെ വീടുകളിലേക്ക് വളരെ വേഗത്തിലും ചിലവു കുറച്ചും എത്തിച്ചു. പക്ഷെ ഈ കണ്ണിലൂടെ FMCG പ്രോഡക്ടുകളും വീടുകളില്‍ എത്തിക്കാനുള്ള ചിലരുടെ ശ്രമം പാളി പോയി. ഡബ്ബാവാലകള്‍ ഇപ്പോള്‍ ഡബ്ബകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പണിയെടുക്കുന്നു. ഒരുപാട് വിതരണം ചെയ്തു പാളിപ്പോകുന്നതിലും എത്രയോ നല്ലതാണ് ഒരു സാധനം നന്നായി വിതരണം ചെയ്യുക എന്നത്. എങ്കിലും ചില പബ്ലിസിറ്റി മെറ്റീരിയലുകള്‍ ഇവര്‍ വഴി വീടുകളിലെത്താറുണ്ട് ഇപ്പോഴും.

തുടക്കം
ഡബ്ബാവാലകള്‍ എന്ന സിസ്റ്റം തുടങ്ങുന്നത് 1890 ല്‍ Mahadu Havaji Bache എന്ന മനുഷ്യനാണ്. അദ്ദേഹത്തിനെ വിദ്യാഭ്യാസ യോഗ്യത വെറും രണ്ടാം ക്ലാസും. തുടക്കത്തില്‍ ഉണ്ടായിരുന്നത് വെറും 35 ഡബ്ബാവാലകള്‍ ആയിരുന്നു.

ഓര്‍ഗനൈസേഷണല്‍ സ്ട്രക്ചര്‍
NMTBSA എന്നാണ് ഇവരുടെ അസോസിയേഷന്‍ /കമ്പനിയുടെ പേര്‍. അതായത് Nutan Mumbai Tiffin Box Supplier’s Association. ഇതില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 9 ഡയറക്ടേര്‍സ്, ഉള്‍പ്പെടെ 5000 മെംബേര്‍സാണ് ഉള്ളത്. എല്ലാവരും ഷെയര്‍ ഹോള്‍ഡേര്‍സും ആണ്. പ്രസിഡന്റുമുതല്‍ സാധാരണ മെംബര്‍ വരെ ഉള്ളവര്‍ ദിവസവും ഡബ്ബാവിതരണത്തിനിറങ്ങുന്നു. 25 മുതല്‍ 30 വരെ ഉള്ള ഗ്രൂപ്പായാണ് ഇവര്‍ രംഗത്ത് ഇറങ്ങുന്നത്. അതിനൊരു ലീഡര്‍ ഉണ്ടാകും. തീരുമാനങ്ങള്‍ അപ്പോള്‍ തന്നെ എടുക്കുന്നു. തീരുമാനത്തിനായി താമസിച്ചാല്‍ ആയിരക്കണക്കിനു ഭക്ഷണപൊതികള്‍ വഴിയിലാവും. പക്ഷെ ഒരിക്കലും തീരുമാനങ്ങള്‍ തെറ്റി എടുത്തിരുന്നില്ല എന്ന അവര്‍ക്ക് ലഭിച്ച് സിക്സ് സിഗ്മ വ്യക്തമാക്കുന്നു.

ഡബ്ബാവാലാ ലെക്ചറര്‍മാര്‍
മുംബൈ, ഖൊരക്‍പൂര്‍, ഡല്‍ഹി തുടങ്ങി മിക്കവാറും എല്ലാ IIT കളിലും ലോജിസ്റ്റിക്സ് പ്ലാന്‍ ചെയ്യുന്നതിനെ കുറിച്ച്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കിനെ കുറിച്ചും എറര്‍ ഫ്രീ സര്‍വീസിനെ കുറിച്ചും ഡബ്ബാവാലകള്‍ ലെക്ചര്‍ നടത്താറുണ്ട്. ഈ സ്ഥാപനങ്ങള്‍ കൂടാതെ, വിവിധ IIM കള്‍, Confederation of Indian Industries (CII), Stanford University delegation to India, University Of Nebraska, Symbiosys Management School, Stanfort University delegation to India, Bharat Petroleum, National Stock Exchange - Mumbai, Reserve Bank Of India, Indian School Of Business (ISB), Microsoft - Gurgoan, Genpact - Hyderabad, Community of cooked food - Itly. Accenture - Mumbai, SAP India എന്നിവയിലും ഡബ്ബാവാലകള്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്.

ഡബ്ബാവാലകളുടെ പ്രസിഡന്റായ Raghunath Dondhiba Medge, സെക്രട്ടറിയായ Gangaram Laxman Taleker എന്നിവരാണ് “The magic of Dabbawala Unfold" എന്ന വിഷയത്തില്‍ ക്ലാസുകള്‍ എടുക്കുന്നത്. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഹിന്ദിയും മറാത്തിയും മാത്രമേ അറിയു. ഹിന്ദിയിലായിരിക്കും ഇവരുടെ ക്ലാസുകള്‍. പക്ഷെ പ്രസിഡന്റിന്റെ മകനായ ഡബ്ബാവാല അത്യാവശ്യം ഇംഗ്ലീഷു പഠിച്ച ആളാണ്. അദ്ദേഹം “Management Learnings from Dabbawala" എന്ന വിഷയത്തില്‍ കൂടി ക്ലാസെടുക്കും. ഇവരാരും ലെകചറിങ്ങിനെ കുറിച്ച് ഫോര്‍മലായി ഒന്നും അറിയുന്നവര്‍ അല്ല. അതുകൊണ്ടുതന്നെ അവര്‍ അവരുടെ ഭാഷയിലും രീതിയിലും തന്നെ സംസാരിക്കുന്നു. പലപ്പോഴും മൊഴിമാറ്റി പറയാന്‍ ഒരാള്‍ ഉണ്ടാകാറുണ്ട്.

ഡബ്ബാവാലകളെ ഒരു വൈഡ് ആംഗിള്‍ ഷോട്ടിലൂടെ കാണുമ്പോള്‍
- 5000 ഡബ്ബാവാലകള്‍. ഒരേ ഭാഷ (മറാഠി) സംസാരിക്കുന്നവര്‍, ഒരേ സംസ്കൃതി കാത്തു സൂക്ഷിക്കുന്നവര്‍
- 85% ഡബ്ബാവാലകളും വിദ്യാഭ്യാസം‍ ഇല്ലാത്തവര്‍. 15 ശതമാനം എട്ടാം ക്ലാസ്.
- ഒരു ദിവസം 2 ലക്ഷം ഭക്ഷണപാത്രങ്ങള്‍.
- 4 ലക്ഷം ഇടപാടുകള്‍
- പിഴവുപറ്റുന്നത് : 16 മില്യണ്‍ ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്നില്‍ മാത്രം. അതായത് 99.999999 എറര്‍ ഫ്രീ.
- ഇതിനായി എടുക്കുന്ന സമയം : വെറും മൂന്നു മണിക്കൂര്‍.
- കവര്‍ ചെയ്യുന്ന ഏരിയ : 60 മുതല്‍ 70 കിലോമീറ്റര്‍വരെ.
- 20 ഡബ്ബാവാലകള്‍ക്ക് ഒരു ഡബ്ബാവാല എക്സ്ട്രാ (ക്രിക്കറ്റില്‍ എന്ന പോലെ)
- ലക്ഷ്യം : സമയത്തിനെതിരെ ഒരു പോരാട്ടം. അതിലെ വിജയം. അതു നല്‍കുന്ന ജീവിതം.
പക്ഷെ വാതില്‍ക്കല്‍ മുട്ടുമ്പോള്‍ ഡബ്ബറഡിയായിരിക്കണം. അല്ലെങ്കില്‍ ഒരാളുടെ ഡബ്ബ കാരണം ഒരുപാടു വയറുകള്‍ വിശന്നിരിക്കേണ്ടിവരും. അതു ഡബ്ബാവാലകള്‍ എന്റര്‍ടൈന്‍ ചെയ്യാറില്ല. മോശം കസ്റ്റമേര്‍സ് ലാഭവിഹിതം കുറയ്ക്കും കയ്യിലുള്ള നല്ല കസ്റ്റമേര്‍സിനെ നഷ്ടപ്പെടുത്തും എന്ന മാനേജ്മെന്റ് പാഠം മനസില്‍ നിന്നും അവര്‍ പ്രായോഗികമാക്കുന്നു.
- 5000 ഡബ്ബാവാലകള്‍ ചേര്‍ന്ന് 2 ലക്ഷം കസ്റ്റമേര്‍സിന്റെ വിലാസം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
- എല്ലാവരും ഷെയര്‍ ഹോള്‍ഡേഴ്സ്. പണിക്കിടയില്‍ “മുതലാളി“ എന്നൊരു പേടി സ്വപ്നം ഇല്ല. ലാഭവിഹിതം തുല്യമായി വീതിക്കുന്നു.
- വരുമാനം : പ്രതിമാസം നാലായിരം മുതല്‍ അയ്യായിരം വരെ. ദീപാവലിക്ക് ഒരു മാസത്തെ ശംമ്പളം ബോണസായിട്ടും.
ടെക്നോളജി : ഒന്നുമില്ല
- പിഴ? : ഗാന്ധിത്തൊപ്പി ധരിക്കാത്തവര്‍ക്കും കസ്റ്റമേര്‍സിനോട് മോശമായി പെരുമാറിയാലും. പക്ഷെ അങ്ങനെ അധികം ആര്‍ക്കും പിഴ കൊടുക്കേണ്ടിവന്നിട്ടില്ല.
- മൂലധനം : കഠിനാധ്വാനം, സത്യസന്ധത, കൃത്യനിഷ്ഠ എന്നിവയല്ലാതെ തുടക്കത്തിലെ ചില ചെറിയ ചിലവുകള്‍ മാത്രം (തടിയിലെ റാക്ക്, ഗാന്ധി തൊപ്പി, യൂണി ഫോം, പറ്റിയാല്‍ ഒരു സൈക്കിള്‍ എന്നിവ).
ചുരുക്കി പറഞ്ഞാല്‍ പെട്രോള്‍ ചിലവുപോലും ഇല്ല. ആകെ ഉള്ളത് പണി ചെയ്യാനുള്ള ഡെഡിക്കേറ്റഡ് ആയ മനസുമാത്രം. അതുകൊണ്ടുതന്നെ ഇന്നേവരെ ഡബ്ബാവാലകള്‍ സമരം ചെയ്തിട്ടില്ല. അതു തന്നെയാവും ഇവരുടെ വിജയവും. മുംബൈവെള്ളത്തില്‍ മുങ്ങിക്കിടന്ന സംയത്തുപോലും ഡബ്ബാവാലകള്‍ ഭക്ഷണപാത്രങ്ങളുമായി പാഞ്ഞു നടന്നു. ഇപ്പോഴും ചൂടാറാത്ത പാത്രത്തില്‍ അന്ന്യന്റെ അന്നവുമായി തിക്കിലും തിരക്കിലും ചൂടിലും പൊടിയിലും അവര്‍ പിഴവില്ലാതെ പാഞ്ഞു നടക്കുന്നു.

നന്ദിയും കടപ്പാടും -
1.“Management Learnings from Dabbawala“ പ്രസന്റേഷന്‍
2. “The magic of Dabbawala Unfold" പ്രസന്റേഷന്‍
3. www.mydabbawala.com
(ചിത്രങ്ങള്‍ക്ക് )

Thursday, January 31, 2008

കണ്‍സ്യൂമറിസത്തിന്റെ ചൂരല്‍ കഷായം.


ഒരു പ്രശസ്തമായ ഷോപ്പിങ് ചെയിനിന്റെ കൊച്ചിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട കാഴ്ചയാണ്. കുട്ടികളുടെ പുസ്തകങ്ങളും കളര്‍പെന്‍സിലുകളുടേയും ഇടയില്‍ നിന്ന് ഈ ചൂരല്‍ വടികള്‍ കാട്ടിതന്നത് രണ്ടാം ക്ലാസുകാരിയായ എന്റെ മകളാണ്. ചെമ്പരത്തിയുടേയും കുറുവട്ടിയുടേയും വേലിപ്പത്തല്‍ മര്യാദപടിപ്പിച്ച ആ കാലം പെട്ടന്ന് ഓര്‍ത്തുപോയി. മുട്ടിനുമുകളിലൂടെ ഒരു മിന്നായം പാഞ്ഞു*.

ഞാന്‍ അത് എടുത്തു നോക്കി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആറു രൂപയോ ഒന്‍പതുരൂപയോ ആയിരുന്നുവില. ബാര്‍കോഡ് വരെ അതില്‍ ഒട്ടിച്ചിട്ടുണ്ട്. നല്ല പോളീഷ് ഒക്കെ ചെയ്തതുപോലെ മിനുസമുള്ള വടി. തല്ലാനുള്ള വടി കാശുകൊടുത്തുവാങ്ങുന്നവന്റെ വീട്ടിലെ കുട്ടിക്ക് വടിയുടെ പരുക്കന്‍ സ്വഭാവം ഇഷ്ടമായില്ലെങ്കിലോ?
സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് വടി-നിരോധനം വന്നു. (ഇമ്പോസിഷന്‍ എഴുതി കുട്ടികള്‍ തളരുന്നു. ഇതൊന്നു നിര്‍ത്തി ഞങ്ങളെ പോത്തിനെ എന്നപോലെ തല്ലിക്കോളൂ എന്നു പറയുന്ന അവസ്ഥയില്‍ ആണവര്‍). ആ നിരോധനത്തിന്റെ പ്രതിഫലനമാണോ ഈ വടികള്‍?

രണ്ടെണ്ണം പൊട്ടിക്കേണ്ട അവസ്ഥവരുമ്പോള്‍ കൈ നീട്ടിയാല്‍ ഒടിച്ചെടുക്കാന്‍ വടി പോയിട്ട് ഒരു ഇലപോലും ഇല്ലാതാകുന്ന പ്ലാറ്റ് ജീവിതങ്ങളില്‍ ഈ വടി വേഗം സ്ഥാനം പിടിച്ചേക്കും. ജീവിതത്തില്‍ ഒരിക്കലും കാണുമെന്നു കരുതിയിട്ടില്ലാത്ത ഈ ചിത്രവും കണ്ടു. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു.

(എന്റെ സാധാരണ മൊബൈല്‍ ഫോണിലെ കുറഞ്ഞപിക്സല്‍ ക്യാമറയില്‍ എടുത്തതാണ് ഈ ചിത്രം.)

* എന്നിട്ടുമെന്താ നീ നന്നാവാത്തെ എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഉത്തരം, “എന്നെ തല്ലണ്ട എന്നായിരുന്നു ഞാന്‍ വിളിച്ചു കരയുമായിരുന്നത്!“

Wednesday, January 30, 2008

തന്നാലായത്.

അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപാടുള്ള ബൂലോകത്ത് ഇതിനെ ഒരു പരീക്ഷണമായി മാത്രം കണ്ടാല്‍ മതി. മറ്റു പരീക്ഷണങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണാം.

Friday, January 25, 2008

നിഷേധിക്കപ്പെടുമ്പോള്‍.

മേശമേലിരുന്നിവന്റെ മുഖം കണ്ടെനിക്കുമടുത്തു
ഞാന്‍ അവന്റെ മടിയിലേക്ക് നോക്കി
അവിടെയിരിക്കാനാണെനിക്കിഷ്ടം
പക്ഷെ ഒരുദിവസം പോലും ഇവന്‍ എന്നെ
ആ മടിത്തട്ടിലിരുത്തിയിട്ടില്ല.
എനിക്കിവനെ മടുത്തു.
ഇവന്റെ വിരലുകള്‍ എന്നെ തൊട്ടുണര്‍ത്തുമ്പോള്‍ എനിക്ക്
ഇപ്പോ‍ള്‍ ഇക്കിളിയല്ല, അറപ്പാണ് തോന്നുക.
ഞാന്‍ മനസില്‍ പറഞ്ഞു ദുഷ്ടന്‍ ഇവനൊരു
ഡസ്‌ക്‍ടോപ്പ് വാങ്ങിയാല്‍ മതിയായിരുന്നു.